2016 ജൂലൈ 1, വെള്ളിയാഴ്‌ച

സരസ്വതി
( അന്തര്‍ദ്ധാനം ചെയ്ത നദികള്‍ക്ക് )
------------------------------------------------------------
ഹേ, സരസ്വതീ ! സ്വര്‍ഗ്ഗ
സോപാനസ്വരൂപിണീ !
വ്യാസനെക്കുളിര്‍പ്പിച്ച
ഭൂപാളതരംഗിണീ !
ത്രിതമാമുനിയുടെ
സോമവീര്യമേ ! വാക്കിന്‍
ജലദേവതേ ! മഞ്ഞിന്‍
ധവളസംഗീതമേ !
കാട്ടുദൈവങ്ങള്‍ തങ്ക
നൂപുരമണിയിച്ച
നൃത്യമോഹിനീ! ദേവ
ഗംഗതന്‍ സഹോദരീ !
എങ്ങു നീ ? നിലയറ്റ
നിന്‍റെ മൌനത്തില്‍ നിന്നും
ഞങ്ങള്‍ കണ്ടെടുക്കുന്നൂ
നോവുള്ള മരുപ്പച്ച,
ദധീചമുനിയുടെ
തപസ്സിളക്കാന്‍ നൃത്തം
ചെയ്തൊരപ്സരസ്സുപേ-
ക്ഷിച്ചിട്ട മഴവില്ല്,
നിന്‍റെ താരാട്ടില്‍ സാര-
സ്വതന്‍ വീണുറങ്ങിയ
തൊട്ടില്‍, നിന്‍ മുടിക്കെട്ടില്‍
നിന്നൂര്‍ന്ന കുറിഞ്ചിപ്പൂ
പിതൃക്കള്‍ മറുകരെ-
ക്കടന്ന ചങ്ങാടത്തി-
ന്നവശിഷ്ടങ്ങള്‍, വന-
ദര്‍ഭകള്‍, ബലിപ്പൂക്കള്‍
നീയിറങ്ങിയ മല,
നിന്‍റെ പാട്ടിലെ വന്യ-
രാവുകളുടെ തപ്പും
തുടിയും, മേഘക്കീറും
ഉഡുക്കള്‍ നീരാടിയ
കടവ്, കൃഷ്ണദ്വൈപാ-
യനന്‍റെ യിളംകിളി-
ക്കൂട്ടത്തിന്‍ ചിറകടി.


അദൃശ്യാംഗുലികളാല്‍
നീ വീണ മീട്ടുന്നുവോ
അളകനന്ദയ്ക്കൊപ്പം
കേശവപ്രയാഗയില്‍ ?

മറഞ്ഞ മഴകള്‍തന്‍
ദേവതേ ! മനസ്സിന്‍റെ
മരുഭൂമിതന്നടി-
ത്തട്ടില്‍നിന്നുയിര്‍ക്കുക
എന്നിലെപ്പാപക്കറ
കഴുകാന്‍ ; പിന്നിപ്പോയൊ-
രെന്‍റെ ഭാഷയിലൂടെ,
എന്‍റെ പ്രജ്ഞയിലൂടെ.
--------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ